Skip to main content

അതിര് നോവ് എന്നീ വരകളിൽ മരങ്ങൾ

മരമെങ്ങുമില്ല,
ഇരിയ്ക്കുവാൻ;
നേരവും.

അറിയില്ല
സംസ്കൃതം ,
പറയാനും,
എങ്കിലും നടന്നതാണ്,
കിളിയോളം
പറന്നുനോക്കുവാനായി
മാത്രം
മരങ്ങളോളം

അതിനിടയിൽ,
പോയി ഇരുന്നതാണ്
തിരിഞ്ഞുനോക്കുക പോലും
ചെയ്യാതെ
കടന്നുവന്ന മരത്തിന്റെ
ഓർത്തെടുത്ത
തണലിൽ,
ഒരിത്തിരി നേരം.

ഓർത്തെടുത്തതാണ്;
നേരവും

വിശ്രമിക്കുമ്പോഴും
ഇരിയ്ക്കുമ്പോഴും
ഒട്ടും കുറയ്ക്കുന്നില്ല
നടക്കുന്ന
വേഗവും
ദൂരവും

കുറയ്ക്കുന്നില്ല
മരങ്ങൾ
തണലും,
കൂട്ടുന്നില്ല ചില്ലകൾ, ഇലകൾ
കുറയ്ക്കുന്നില്ല,
പച്ചയും നിറങ്ങളും

തിരുത്തുന്നുമില്ല,
മരങ്ങൾ
മുകളിൽ പറഞ്ഞ
എങ്ങുമില്ല,
എന്ന
വരികൾ പോലും

ഉണ്ടായിരുന്നതാണ്
മരങ്ങൾ
ഇനിയും ഉണ്ടാവും
ചില്ലകൾ
കാടുകൾ
മൃഗങ്ങൾ

ഇല്ലാത്തത് നേരമാണ്
ഉണ്ടായിരുന്നതാണ് അതും,
ഇനിയും ഉണ്ടാവും
ഇപ്പോഴും ഉണ്ട്

ഇല്ലാതായത്
ഞാനാണ്
ഉണ്ടായിരുന്നതാണ്
ഞാനും നിങ്ങളും
ഇനിയും ഉണ്ടാവും
നമ്മളും
അവളും

നടക്കുക എന്നത്
മറ്റൊരാളായി ഇരിയ്ക്കുക
എന്നു തന്നെയാണ്
അതു മാത്രം
ഉറപ്പിക്കുന്നു,
നൃത്തപാഥേയം തുറക്കുന്നു

ആദ്യത്തെ ചുവട് കഴിക്കുന്നു

രണ്ടാമത്തെ ചുവട്
അവൾക്കായി
മാറ്റിവെയ്ക്കുന്നു

മൂന്നാമത്തെ
ചുവടിന്റെ ഉരുള
കൈവെള്ളയിലിട്ട്
ഉരുട്ടുന്നു

കഴിക്കാതെ,
കാലത്തിനായി
മാറ്റിവെയ്ക്കുന്നു

ബാക്കിവരുന്നില്ല
നൃത്തത്തിലും
പാഥേയത്തിലും 
ചുവടും നടത്തവും
ഇരുത്തവും
ഒന്നും

തൊട്ടുകൂട്ടാൻ പോലും
ഒന്നും
ബാക്കി വരുന്നില്ല
അക്ഷരങ്ങളിൽ
പാതി മയങ്ങിയ
അക്കങ്ങളിൽ
പൂർത്തിയാക്കാനാവാത്ത
വരികളിൽ

കേൾക്കുന്ന പാട്ടിൽ പോലും
കാണുന്ന കാഴ്ച്ചയിൽ പോലും
നേരുന്ന നേർച്ചയിൽ പോലും

കണ്ണീർ ഒഴുക്കി
കണ്ണുകളുടെ എച്ചിൽ
കഴുകി കളഞ്ഞത് അവളാണ്
അവളുടെ
കവിളുകൾ

വേരുകൾ കെട്ടിയാടുന്ന
തൈയ്യങ്ങൾ,
മരങ്ങൾ

വിരലുകൾ കൊണ്ട്
തടവുമ്പോൾ
തൂവലുകൾ പോലെ
ശാന്തമാകുന്ന
ഉടലുകളുടെ തടാകങ്ങൾ

കൈകൾ കൊണ്ട്
തൊടുമ്പോൾ
കിളികളെ പോലെ
പറന്നുയരുന്ന കടലുകളുടെ
തിരമാലകൾ

അരുത്
എന്ന വാക്കിനേറ്റ പരിക്കാണ്
നോവിന് മാത്രം
അത് കൊണ്ട്
അതിര് വരയ്ക്കരുത്....

Comments

  1. നല്ല കവിത ..അഭിനന്ദനങ്ങൾ

    ReplyDelete
  2. വിരലുകൾ കൊണ്ട്
    തടവുമ്പോൾ തൂവലുകൾ
    പോലെ ശാന്തമാകുന്ന
    ഉടലുകളുടെ തടാകങ്ങൾ ...

    ReplyDelete

Post a Comment