Skip to main content

വീണ്ടും എന്ന വാക്കിലേയ്ക്ക് തിരിച്ചുപോകുന്ന രണ്ടുപേർ

നീയെന്തിനാണ് എന്റെ മരത്തിനെ
ഇങ്ങനെ
ചരിച്ച് പിടിച്ചിരിയ്ക്കുന്നത്?

അതിന്റെ തണലുകൾ
വഴിയാകെ ഇറ്റു വീഴുന്നത്
നീ കാണുന്നുണ്ടോ?

മുടി നരയ്ക്കുന്ന ശബ്ദത്തിൽ
സംസാരിയ്ക്കുന്ന ഒരാൾ
വിളിച്ചു ചോദിയ്ക്കുന്നു

ആ ചോദ്യം നിറയെ
കറിവേപ്പിലയുടെ അരികുകൾ
പച്ചനിറത്തിന്റെ മണം

മണ്ണിനോട് കലഹിച്ച്
എന്നോ പിഴുതു വീണ
ഒറ്റമരത്തിന്റെ
പത്തുവേരുകളാവണം
അയാളുടെ വിരലുകൾ

അയാളോട് പരിചയമുള്ള
മരങ്ങളെല്ലാം
എണ്ണം കൂട്ടിയും കുറച്ചും
പൗപ്പത്ത് വേരിലേയ്ക്ക്
മാറിയിരുന്നിരിയ്ക്കണം

മഴത്തൂണുകളിൽ
വെള്ളത്തിന്റെ
വള്ളിച്ചെടികൾ
ഒച്ചയെടുത്ത് വളരുന്നിടത്ത്
പതിയെ അവർ തിരിയുന്നുണ്ട്

അഥവാ
അവർ അവിടെ
വേർപിരിയുകയാവണം

പിന്നീട് അവർ കണ്ടുമുട്ടുമ്പോൾ
അവൾ മുലഞെട്ടിൽ
അയാളുടെ ശിൽപ്പം
കൊത്തിവെച്ചിട്ടുണ്ട്

മുലകളിൽ പായൽ പിടിച്ചിരിയ്ക്കുന്നു

ചുരങ്ങൾ മാന്തി
അവൾ ഒരു ഗുഹയുടെ
സത്ത കൂടി
എടുത്തിരിയ്ക്കുന്നു

മഴയിപ്പോൾ പെയ്യുന്നത്
അവരുടെ മേൽവിലാസത്തിലാണ്

പരസ്പരം ഒട്ടി
അവർ
അനന്തതയിലേയ്ക്കുള്ള
ശൂന്യതയുടെ രണ്ട്
തപാൽ സ്റ്റാമ്പുകളായിരിക്കുന്നു

വീണ്ടും എന്ന വാക്ക്
പരസ്പരം വഴുക്കി
അവർക്ക് വീഴുവാൻ
കാലമുണ്ടാക്കിയ
പച്ചപ്പിന്റെ തനി പകർപ്പായിരിയ്ക്കാം

അവളിപ്പോഴും
അതേ മരം നിവർത്തിപ്പിടിച്ചിരിയ്ക്കുന്നു

അയാളുടെ നൃത്തത്തിന്റെ
ഉറവിടം കണ്ടെത്തിയ മാതിരി
അവൾ കിതയ്ക്കുന്നുണ്ട്

ശ് ശ്
നിശബ്ദതയ്ക്ക്
വെളിച്ചം വെച്ചത് പോലെ
മിന്നാമിന്നികൾ താണ് പറക്കുകയാണ്
കാണുന്ന ഒച്ച പോലും
ഇമകളുണ്ടാക്കരുത്

അടുത്ത അഞ്ചു ദിവസത്തെ
നിലാവ്
മുൻകൂറെടുത്ത്
അവരവരുടെ
രാത്രികളിലേയ്ക്ക്
പുലരാത്ത
വിധം
അവർ
തിരിച്ചു പോവുകയാവണം!

Comments

  1. അയാളുടെ നൃത്തത്തിന്റെ
    ഉറവിടം കണ്ടെത്തിയ മാതിരി
    അവൾ കിതയ്ക്കുന്നുണ്ട് ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..